തിങ്കളാഴ്‌ച, ജനുവരി 18, 2021

 

പാലക്കാട് :  അനധികൃതമായി ചെറുകിട കൃഷിക്കാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായം (പിഎം കിസാന്‍ സമ്മാന്‍ നിധി) വാങ്ങിയവര്‍ക്കെതിരെ സംസ്ഥാന കൃഷിവകുപ്പ് നടപടി ആരംഭിച്ചു. സംസ്ഥാനത്ത് വലിയതുക ആദായനികുതി നല്‍കുന്നവരും പിഎം കിസാന്‍ സമ്മാന്‍ നിധി വാങ്ങിയതായി കണ്ടെത്തിയിരുന്നു.  ഇത്തരത്തില്‍ ആനുകൂല്യത്തിന് അര്‍ഹതയില്ലാത്ത 15,163 പേര്‍ വാങ്ങിയ മുഴുവന്‍ പണവും ഈടാക്കാനാണ് നടപടി തുടങ്ങിയത്. 


കൂടുതല്‍ പേര്‍ ധനസഹായം കൈപ്പറ്റിയിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്. അനധികൃതമായി സഹായധനം കൈപ്പറ്റിയവരുടെ പട്ടിക കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പദ്ധതി ഗുണഭോക്താക്കളുടെ മുഴുവന്‍ അടിസ്ഥാന വിവരങ്ങളും ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. 


പിഎം കിസാന്‍ പദ്ധതിയനുസരിച്ച് രണ്ട് ഹെക്ടര്‍വരെ കൃഷിഭൂമിയുളള ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക്  വര്‍ഷത്തില്‍ 6000 രൂപ അക്കൗണ്ടില്‍ ലഭിക്കും. 2000 രൂപവീതം 3 ഗഡുക്കളായാണ് തുക നിക്ഷേപിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തുനിന്ന് 36.7 ലക്ഷം അപേക്ഷകരാണുള്ളത്. 


അനധികൃതമായി പണം കൈപ്പറ്റിയവര്‍ക്കെതിരെ റവന്യൂ റിക്കവറി മാതൃകയില്‍ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് അടുത്തദിവസം നിര്‍ദ്ദേശമുണ്ടാകും. പണം തിരിച്ചുപിടിക്കാന്‍ കൃഷി ഡയറക്ടറുടെ പേരില്‍ പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്. 


സംസ്ഥാനത്ത് പിഎം കിസാനില്‍ അനര്‍ഹമായി പണം കൈപ്പറ്റിയവരില്‍ കൂടുതല്‍ പേര്‍ തൃശൂരാണ്- 2384 പേര്‍, കുറവ് കാസര്‍കോട്- 614 പേര്‍. തിരുവനന്തപുരം (856), കൊല്ലം (899), കോട്ടയം(1250), പത്തനംതിട്ട(574), ഇടുക്കി(636), ആലപ്പുഴ(1530), എറണാകുളം(2079), പാലക്കാട് (1435), മലപ്പുറം( 624), കേ!ാഴിക്കോട്(788), കണ്ണൂര്‍(825), വയനാട് (642) എന്നിങ്ങനെയാണ് മറ്റു ജില്ലകലില്‍ അനര്‍ഹമായി ധനസഹായം കൈപ്പറ്റിയവര്‍.

 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ