കോഴിക്കോട് : കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഷഹീറിനെ പൊലീസ് കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. വീടിന്റെ അകവും പുറവും പരിശോധിച്ച പൊലീസ്, കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. നിര്‍വികാരനായാണ് പ്രതി ഷഹീര്‍ തെളിവെടുപ്പില്‍ ഉടനീളം പെരുമാറിയത്. സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷഹീര്‍ ഉറങ്ങിക്കിടന്ന ഭാര്യ മുഹ്‌സിലയെ കുത്തിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ മുഹ്‌സിലയുടെ നിലവിളി കേട്ടാണ് ഷഹീറിന്റെ മാതാപിതാക്കള്‍ ഉണര്‍ന്നത്. കഴുത്തിന് ഗുരുതരമായി കുത്തേറ്റ മുഹ്‌സില വാതിലില്‍ ശക്തിയായി ഇടിച്ച്, ഉമ്മാ രക്ഷിക്കണേ എന്നു പറഞ്ഞാണ് നിലവിളിച്ചത്. മുഹ്‌സില കിടന്ന കിടക്കയിലും തലയണയിലും കര്‍ട്ടനിലും ചോരക്കറയുണ്ട്. നിലത്താകെ രക്തം തളംകെട്ടിയ നിലയിലായിരുന്നു.
ആറുമാസം മുമ്പായിരുന്നു ഷഹീറിന്റെയും മുഹ്‌സിലയുടേയും വിവാഹം. മൂന്നുവര്‍ഷത്തോളം ഗള്‍ഫില്‍ ഡ്രൈവറായിരുന്ന ഷഹീര്‍ ഒരു വര്‍ഷം മുമ്പായിരുന്നു നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നാട്ടില്‍ പെയിന്റിംഗ് ജോലിക്ക് പോകുമായിരുന്നു. എന്നാല്‍ വിവാഹശേഷം അപൂര്‍വമായി മാത്രമാണ് ജോലിക്ക് പോയിരുന്നത്. തീരാത്ത സംശയത്തില്‍ വീട്ടില്‍ തന്നെ കൂടുകയായിരുന്നു. ഭാര്യ മൊബൈലില്‍ സംസാരിക്കുന്നത് കണ്ടാല്‍ പോലും സംശയമായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.
വിവാഹശേഷം കൂട്ടുകാരുമായി അകന്നു. അവരുടെ ഫോണ്‍നമ്പറുകള്‍ മൊബൈല്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുകയും ചെയ്തു. വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഷഹീര്‍ താമസിച്ചിരുന്നത്. ഇയാള്‍ക്ക് അഞ്ച് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. കല്യാണശേഷം ഷഹീര്‍ മറ്റുള്ളവരുമായി അത്ര സംസാരിക്കാറില്ലായിരുന്നു. കഴിവതും വീട്ടിനകത്തു തന്നെയാണ് കഴിച്ചുകൂട്ടിയത്. എന്നാല്‍ ഭാര്യ മുഹ്‌സിലയുമായി നല്ല സ്‌നേഹത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
രണ്ട് ദിവസം മുമ്പ് ഇരുവരും മുഹ്‌സിലയുടെ ബന്ധുവീട്ടില്‍ പോയിരുന്നു. പോയ അന്നു തന്നെ ഷഹീര്‍ നാട്ടിലേക്ക് മടങ്ങിയെത്തി. ഒരു ദിവസം ബന്ധുവീട്ടില്‍ താമസിച്ച ശേഷമാണ് മുഹ്‌സില ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയത്. മുഹ്‌സിലയ്ക്ക് സ്വന്തം വീടിനോടുള്ള അത്രയും ഇഷ്ടമായിരുന്നു ഷഹീറിന്റെ വീടിനോടും വീട്ടുകാരോടും ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ മുഹ്‌സിലയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ മാതാവ് വരുമെന്ന് അറിയിച്ചിരുന്നതായും ബന്ധു പറഞ്ഞു.
0 Comments