നവജാതശിശുവിനെ കൊന്നത് ബക്കറ്റില്‍ മുക്കി; അമ്മയും കാമുകനും സുഹൃത്തും കസ്റ്റഡിയില്‍

LATEST UPDATES

6/recent/ticker-posts

നവജാതശിശുവിനെ കൊന്നത് ബക്കറ്റില്‍ മുക്കി; അമ്മയും കാമുകനും സുഹൃത്തും കസ്റ്റഡിയില്‍

 



തൃശൂര്‍: നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവല്‍ (25), ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുകയാണ്.


അവിവിവാഹിതയായ മേഘ വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേര്‍ന്നാണെന്നും പൊലീസ് കണ്ടെത്തി.


ചൊവ്വാഴ്ചയാണ് പുഴയ്ക്കലില്‍ എംഎല്‍എ റോഡിലുള്ള കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ബൈക്കില്‍ രണ്ടു പേര്‍ ചാക്കുമായി പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതു വരടിയം സ്വദേശിയായ ഇമ്മാനുവലും സുഹൃത്തുമാണെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


ഇമ്മാനുവലും അയല്‍വാസിയായ മേഘയും തമ്മില്‍ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. മേഘ ഗര്‍ഭിണിയാകുകയും ശനിയാഴ്ച രാത്രി 11 മണിയോടെ സ്വന്തം വീട്ടില്‍ പ്രസവിക്കുകയും ചെയ്തു. എന്നാല്‍ മേഘ ഗര്‍ഭിണിയായതും പ്രസവിച്ച കാര്യവും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വീട്ടുകാര്‍ ശ്രദ്ധിക്കാതിരിക്കാന്‍ ശരീരത്തില്‍ പ്രത്യേക തുണി ചുറ്റിയിരുന്നതായി മേഘ പൊലീസിനോടു പറഞ്ഞു.


പ്രസവിച്ചയുടന്‍, കുഞ്ഞ് കരയാതിരിക്കാന്‍ നേരത്തേ കരുതിവച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയെന്നാണ് മേഘ പൊലീസിനു നല്‍കിയ മൊഴി. ഞായറാഴ്ചയാണ് ഇമ്മാനുവലും സുഹൃത്തും ചേര്‍ന്നു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോയത്. ശനിയാഴ്ച രാത്രി മുഴുവന്‍ കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നെന്നു മേഘ പറഞ്ഞു.


ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തി പൊലീസ് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് മേഘയുടെ അച്ഛനും അമ്മയും ഇളയ സഹോദരിയും കാര്യങ്ങള്‍ അറിയുന്നത്. ചോദ്യംചെയ്യലില്‍ മേഘ കുറ്റം സമ്മതിക്കുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Post a Comment

0 Comments