ഉപ്പളയിൽ ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ്; ദമ്പതികൾക്ക് എതിരെ കേസ്

LATEST UPDATES

6/recent/ticker-posts

ഉപ്പളയിൽ ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ്; ദമ്പതികൾക്ക് എതിരെ കേസ്

 



കാസർഗോഡ്: ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന നിരവധിപേരിൽ നിന്നായി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. ഉപ്പള മൂസോടി അദീക സ്വദേശി മുനീർ, ഭാര്യ റസീന എന്നിവർക്കെതിരെയാണ് കേസ്. മലപ്പുറം ഒഴൂർ സ്വദേശിനി സുലൈഖ ബാനു, ഉപ്പള മൂസോടി സ്വദേശിനി റംസീന എന്നിവർ മഞ്ചേശ്വരം പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ്. ഉപ്പളയിൽ പുതുതായി ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് നിക്ഷേപം സ്വീകരിക്കുകയെന്ന വ്യാജേനയാണ് ദമ്പതികൾ പണം തട്ടിയത്.


ഒരു വർഷം മുമ്പാണ് സുലൈഖയിൽ നിന്ന് എട്ട് ലക്ഷം രൂപയും റംസീനയിൽ നിന്ന് 30 ലക്ഷം രൂപയും ദമ്പതികൾ തട്ടിയെടുത്തത്. പണം നൽകുമ്പോൾ സമാന തുകയ്‌ക്ക് റസീന ചെക്കും നൽകിയിരുന്നു. ഇത്തരത്തിൽ നിരവധി പേരിൽ നിന്നായി ഒരുകോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് നിരവധി തവണ ദമ്പതികളുടെ വീട്ടിൽ എത്തിയെങ്കിലും കൈ ഞരമ്പ് മുറിച്ചു ആത്‌മഹത്യയ്‌ക്ക് ശ്രമിക്കുകയും, പീഡനക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണ് റസീനയുടെ പതിവ് രീതിയെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു.


ഒരു തവണ റസീന പരസ്യമായി ആത്‍മഹത്യാ ശ്രമം നടത്തി നിക്ഷേപകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് നിക്ഷേപകർ പോലീസിൽ പരാതി നൽകിയത്. നിലവിൽ 38 ലക്ഷം രൂപയുടെ രണ്ട് പരാതികളാണ് മഞ്ചേശ്വരം പോലീസിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. വരും ദിവസങ്ങളിലും പരാതിയുമായി നിരവധിപേർ എത്തുമെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments