ചങ്ങരംകുളം: വളയംകുളം അസ്സബാഹ് കോളജിൽ ആർട്സ് ഡേ നടത്താൻ അനുവദിച്ചില്ലെന്നാരോപിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പളിനെയും അധ്യാപകരെയും കോളജിനകത്ത് പൂട്ടിയിട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മാർച്ച് 31 കോളജ് അടക്കുന്ന ദിവസമായതിനാൽ മിക്ക കോളജിലും കോളജ് ഡേ നടക്കുന്നുണ്ട്. തങ്ങൾക്ക് കോളജ് അധികൃതർ ആർട്സ്ഡെ നടത്താൻ അനുമതി നൽകിയതാണെന്നും അവസാന ദിനത്തിൽ അനുമതി നിഷേധിച്ച് തങ്ങളെ വഞ്ചിക്കുകയാണ് മാനേജ്മെന്റെ ചെയ്തതെന്നും ആരോപിച്ചാണ് 500 ഓളം വരുന്ന ഫൈനൽ ഇയർ വിദ്യാർത്ഥികൾ കാമ്പസിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടി പ്രതിഷേധം തുടങ്ങിയത്.
രണ്ട് ഗേറ്റുകളും താഴിട്ട് പൂട്ടി വിദ്യാർത്ഥികൾ പ്രിൻസിപ്പളിനെയും അധ്യാപകരെയും തടഞ്ഞ് വെക്കുകയായിരുന്നു. ആർട്സ് ഡേ നടത്തുന്നതിന് ഓരോ സെമ്മിനും 300 രൂപ വച്ച് രണ്ട് സെമ്മിന് 600 രൂപ ഈടാക്കിയെന്നും ആർട്സ് ഡേ നടത്താൻ അനുവദിക്കുന്നില്ലെങ്കിൽ പണം തിരിച്ച് തരാനുള്ള മര്യാദയെങ്കിലും മാനേജ്മെന്റ് കാണിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ചങ്ങരംകുളം സ്റ്റേഷനിലെ എസ്.ഐമാരായ രാജേന്ദ്രൻ,വിജയകുമാർ,ഖാലിദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി വിദ്യാർത്ഥികളോട് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ അംഗീകരിക്കാതെ ഗൈറ്റ് തുറക്കാൻ കഴിയില്ലെന്ന നിലപാടിൽ ആയിരുന്നു വിദ്യാർത്ഥികൾ.
തുടർന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി ഗേറ്റ് ചാടിക്കടന്ന് പൂട്ട് തല്ലിപ്പൊളിക്കുകയായിരുന്നു. വിദ്യാർത്ഥികൾ പിരിഞ്ഞ് പോവാതിരുന്നതോടെ ഏറെ നേരം കോളജ് സംഘർഷാവസ്ഥയിലായി.ഏറെ നേരം കഴിഞ്ഞും വി ദ്യാർത്ഥികൾ കോളേജിൽ തന്നെ സമരവുമായി തുടരുകയായിരുന്നു.തുടർന്ന് വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിൽ ശനിയാഴ്ച കോളജ് ഡെ നടത്താനുള്ള അനുമതി വാങ്ങിച്ചാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.
0 Comments