രിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 33 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നമംഗലം സ്വദേശി ഷബ്ന (33) ആണ് 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. ജിദ്ദയില്‍ നിന്നും ആണ് ഇവർ കരിപ്പൂരിൽ എത്തിയത്.1884 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി 17 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
ചൊവ്വാഴ്ച വൈകുന്നരം 6.30 ന് ജിദ്ദയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് (SG 54) വിമാനത്തിലാണ് യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 7.15 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐപി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും ആത്മ ധൈര്യത്തോടെ യുവതി എല്ലാം നിഷേധിച്ചുകൊണ്ടിരുന്നു. താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല.
തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് ബോക്സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിക്കുകയും തുടര്‍ന്ന് യുവതിയുടെ ദേഹം പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല.
ശേഷം യുവതി സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോഴാണ് കാറിന്‍റെ ലഫ്റ്റ് ഡോര്‍ പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ മിശ്രിതമടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. പോലീസ് കണ്ടെടുത്ത പാക്കറ്റിന് 1884 ഗ്രാം ഭാരമുണ്ടായിരുന്നു. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണ്ണം എയര്‍പോര്‍ട്ടിനകത്ത് വെച്ച് തന്‍റെ ഹാൻഡ് ബാഗിന് ഉള്ളിലേക്ക് മാറ്റിയിരുന്നു യുവതി. പോലീസ് സമീപിച്ചപ്പോഴാണ് ബാഗില്‍ നിന്നും കാറിലെ ഡോര്‍ പോക്കറ്റിലേക്ക് മാറ്റിയത്.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
0 Comments