വിദ്യാര്‍ത്ഥിയുടെ അപകട മരണത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

LATEST UPDATES

6/recent/ticker-posts

വിദ്യാര്‍ത്ഥിയുടെ അപകട മരണത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്



 കുമ്പളയിലെ വിദ്യാര്‍ത്ഥിയുടെ അപകട മരണത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ല. കാറിലുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളാണെന്ന് അറിഞ്ഞത് അപകടത്തില്‍പ്പെട്ടതിന് ശേഷമെന്നാണ് പൊലിസിന്റെ മൊഴി. ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തിന് പൂര്‍ണ ഫിറ്റ്നസില്ല എന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. എസ്‌ഐ രജിത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരാണ് ആരോപണവിധേയര്‍. ഓഗസ്റ്റ് 26നാണ് നാണ് പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസ് (17) 29നു മരിച്ചു. അംഗടിമോഗര്‍ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍ക്ക് ശേഷം മടങ്ങുമ്പോഴാണ് അപകടം. കുമ്പള പൊലീസ് പരിശോധനക്കായി നിര്‍ത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടരുന്നത്. അമിത വേഗതയിലെത്തിയ കാര്‍ മതില്‍ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുന്‍ സീറ്റില്‍ ഇരുന്ന ഫര്‍ഹാസിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത്.

Post a Comment

0 Comments