മരണവീട്ടിലെത്തിയ ബന്ധുക്കൾ തമ്മിൽ തർക്കം; അടിപിടിക്കിടെ 55കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

LATEST UPDATES

6/recent/ticker-posts

മരണവീട്ടിലെത്തിയ ബന്ധുക്കൾ തമ്മിൽ തർക്കം; അടിപിടിക്കിടെ 55കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

 


തിരുവനന്തപുരം: മരണവീട്ടിലെത്തിയയാളെ അടുത്ത ബന്ധുക്കൾ ക്രൂരമായി മർദിച്ചുകൊന്നു. കാട്ടാക്കട തൂങ്ങാംപാറ പൊറ്റവിളയിൽ സംസ്കാരച്ചടങ്ങിന് എത്തിയ ജലജൻ (55) ആണ് കൊല്ലപ്പെട്ടത്. ജലജനും അടുത്ത ബന്ധുക്കളായ സുനിൽകുമാറും സഹോദരൻ സാബുവും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അടുത്ത ബന്ധുവിന്റെ സംസ്കാരച്ചടങ്ങിന് ചൊവ്വാഴ്ച വൈകിട്ട് നാലോടെ എത്തിയതായിരുന്നു ഇരുഭാഗവും. ഇവിടെനിന്നു മടങ്ങുമ്പോൾ ഓട്ടോറിക്ഷയിൽ എത്തിയ സുനിലും സാബുവും കാറിലെത്തിയ ജലജനുമായി മരണവീടിനു സമീപം റോഡിൽവെച്ച് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടർന്ന് അടിപിടിയായി. സഹോദരങ്ങളിൽ ഒരാൾ കല്ലെടുത്ത് ജലജന്റെ മുഖത്തുൾപ്പെടെ ഇടിക്കുകയുമായിരുന്നു എന്നാണ് വിവരം.

മരണവീട്ടിൽ എത്തിയവരിൽ ആരോ ആണ് ജലജൻ ചോരവാർന്ന് റോഡിൽ കിടക്കുന്നത് കാണുന്നതും കാട്ടാക്കട പൊലീസിനെ അറിയിക്കുന്നതും. പോലീസെത്തിയാണ് ജലജനെ ആശുപത്രിയിൽ കൊണ്ടുപോയത്. പൊലീസെത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നുസംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സുനിൽകുമാർ കാട്ടാക്കട സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

 സാബുവിനെ കുരവറയിലെ ഭാര്യവീട്ടിൽനിന്ന്‌ കസ്റ്റഡിയിലെടുത്തു. ജലജന്റെ സഹോദരിയുടെ മകളെ വിവാഹം കഴിച്ചയാളാണ് കാട്ടാക്കടയിലെ ചുമട്ടുതൊഴിലാളിയായ സുനിൽകുമാർ. സാബു പൂവച്ചലിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. അഞ്ചുവർഷത്തോളമായി ഇവർ തമ്മിൽ പലപ്രാവശ്യം പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഘർഷം.

പാറമുകൾ എന്ന സ്ഥലത്ത് ‘ന്യൂ ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ഇന്ത്യ’ എന്ന സംഘടനയുടെ കീഴിൽ ഓൾഡ് ഏജ് ഹോം നടത്തുകയാണ് ജലജൻ. വിയോഗത്തോടെ 10 അന്തേവാസികളുള്ള ഈ കേന്ദ്രത്തിന്റെ നടത്തിപ്പും പ്രതിസന്ധിയിലായി. റൂറൽ ജില്ലാ പൊലീസ് മേധാവി ശിൽപ, കാട്ടാക്കട ഡിവൈ എസ് പി എൻ ഷിബു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ് പി ശ്രീകാന്ത്, കാട്ടാക്കട ഇൻസ്പെക്ടർ ഷിബുകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവെടുത്തു.

Post a Comment

0 Comments