ഖത്തര്‍ മലയാളികള്‍ക്കും തിരിച്ചടിയായേക്കും; പ്രശ്‌നം പരിഹരിക്കാന്‍ കുവൈറ്റും തുര്‍ക്കിയും മുന്നിട്ടിറങ്ങുന്നു

ഖത്തര്‍ മലയാളികള്‍ക്കും തിരിച്ചടിയായേക്കും; പ്രശ്‌നം പരിഹരിക്കാന്‍ കുവൈറ്റും തുര്‍ക്കിയും മുന്നിട്ടിറങ്ങുന്നു

ദുബായ്: മലയാളികള്‍ ഉള്‍പ്പെടെ അനേക ഇന്ത്യാക്കാര്‍ക്കും വന്‍ തിരിച്ചടിയായേക്കുന്ന ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും തുര്‍ക്കിയും . ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിന് എല്ലാ കക്ഷികളും തയ്യാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ത്ഥിച്ചു. കുവൈത്തിലെ പാര്‍ലമെന്റ് അംഗങ്ങളും പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാന്‍ രാജ്യനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇരു രാജ്യങ്ങളും ചേര്‍ന്ന് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനിടയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന പ്രചരണത്തെ തുടര്‍ന്ന് അവ ശേഖരിക്കാനുള്ള തിരക്ക് ജനങ്ങള്‍ തുടങ്ങി. പാല്‍, മുട്ട, പഞ്ചസാര, അരി എന്നിവയെല്ലാം ശേഖരിക്കുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്നും ഭക്ഷ്യക്ഷാമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഖത്തര്‍ നേതൃത്വം ജനങ്ങളെ അറയിച്ചു.

നിലവില്‍ പഞ്ചസാര ഉള്‍പ്പെടെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും താല്‍ക്കാലികമായി നിര്‍ത്തി. ഇന്ത്യയ്ക്ക് എണ്ണ വിതരണം ചെയ്യുന്നതില്‍ ഖത്തറിനുള്ള പങ്കും നിര്‍ണ്ണായകമായിരിക്കും. സൗദിയില്‍ നിന്നാണ് ഖത്തര്‍ വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് എന്നതിനാല്‍ രാജ്യത്തെ വാണിജ്യ വ്യവസായ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.

ഗതാഗതം, ഓഹരി, നിര്‍മ്മാണം, വാഹനം, ടൂറിസം എന്നീ രംഗങ്ങളെയും ഇത് പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രതിസന്ധി മുമ്പോട്ട് പോയാല്‍ ദ്രവീകൃത പ്രകൃതിവാതകം വ്യാപകമായി ഖത്തറില്‍ നിന്നും സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് അത് കനത്ത തിരിച്ചടിയകും. സൗദി അതിര്‍ത്തി അടച്ചതോടെ ഖത്തറിന്റെ ലോകകപ്പ് ഫുട്‌ബോള്‍ ഒരുക്കവും പ്രതിസന്ധിയലാകും.

ഭീകരസംഘടനകള്‍ക്ക് സഹായം നല്‍കുന്നു എന്നാരോപിക്കപ്പെട്ടാണ് ഖത്തറിന് അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതോടെ വന്‍ തിരിച്ചടിയാകുന്നവരില്‍ ഇവിടെ ജോലി ചെയ്യുന്ന മലയാളികളുമുണ്ട്.

വ്യോമ നാവിക ഗതാഗതം ഉള്‍പ്പെടെയുള്ളവ നിര്‍ത്തി വെച്ചിരിക്കെ യാത്രാ ക്‌ളേശം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഖത്തറിലുള്ള ആറു ലക്ഷം ഇന്ത്യാക്കാരില്‍ പകുതിയും മലയാളികളാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങളും മലയാളികള്‍ നടത്തുന്നുണ്ട്.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗള്‍ഫില്‍ നിന്നുള്ള പണത്തിന്റെ വന്‍ സ്വാധീനമാണുള്ളത്. പുതിയ നിയന്ത്രണങ്ങള്‍ വാണിജ്യ വ്യാവസായിക മേഖലകളില്‍ പ്രതിഫലിക്കുമ്പോള്‍ അത് ഇന്ത്യയ്ക്ക് കൂടി തിരിച്ചടിയാകും.

Post a Comment

0 Comments