കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പാൾ, ലക്‌ചറർ നിയമനങ്ങള്‍ റദ്ദാക്കി. പ്രിന്‍സിപ്പാള്‍ സെബാസ്റ്റ്യൻ തോമസ്, ഇലക്‌ട്രിക്കൽ ലക്‌ചറർ ഷൈജിജോസ്, ട്രേഡ്‌സ്‌മാൻ രാഹുൽ, വാച്ചുമാനായ ജിതേഷ് എന്നിവരുടെ നിയമനമാണ് എ ഐ സി ടി ഇ റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്.ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്രയുടെ കീഴിലാണ് നിത്യാനന്ദ പോളിടെക്‌നിക്ക് കോളേജ്. പ്രവര്‍ത്തിക്കുന്നത്. 2021ല്‍ മാനേജ്‌മെന്റിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സെക്രട്ടറിയായ ടി പ്രേമാനന്ദനെയും മറ്റു ഭാരവാഹികളെയും അവഗണിച്ചുകൊണ്ടു പോളിടെക്‌നിക്ക് കോളേജിന്‍റെ അന്നത്തെ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ കെ എല്‍ നിത്യാനന്ദ ഹോഡെ ഓട്ടോ മൊബൈല്‍ വിഭാഗം തലവനായിരുന്ന സെബാസ്റ്റ്യന്‍ തോമസിനെ പ്രിന്‍സിപ്പാളായി നിയമിക്കുകയായിരുന്നു. എ ഐ സി ടി ഇ യുടെ മാനദണ്ഡമനുസരിച്ച് 20 വര്‍ഷത്തെ അധ്യാപക പരിചയം പ്രിൻസിപ്പലിന് വേണമെന്നാണ് മാനദണ്ഡം. എന്നാല്‍ അത്രയും കാലത്തെ അധ്യാപകപരിചയം അദ്ദേഹത്തിനു ഇല്ലെന്നും പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി റഗുലര്‍ കോളേജില്‍ പോയി പഠിച്ചതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എ ഐ സി ടി ഇ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്കു അയച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് പ്രിന്‍സിപ്പൽ അടക്കമുള്ളവരുടെ നിയമനം റദ്ദാക്കികൊണ്ട് എ ഐ സി ടി ഇ ഉത്തരവിറക്കിയത്.
0 Comments