നഗരത്തില്‍ പാര്‍ക്കിംഗ് പ്ലാസ; നൈറ്റ് സിറ്റി റൂട്ട്; വമ്പന്‍ പദ്ധതികളുമായി കാസര്‍കോട് നഗരസഭയുടെ ബജറ്റ്

LATEST UPDATES

6/recent/ticker-posts

നഗരത്തില്‍ പാര്‍ക്കിംഗ് പ്ലാസ; നൈറ്റ് സിറ്റി റൂട്ട്; വമ്പന്‍ പദ്ധതികളുമായി കാസര്‍കോട് നഗരസഭയുടെ ബജറ്റ്



കാസർകോട്: സർവ്വ മേഖലകളെയും തൊട്ടുണർത്തുന്നതും നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതുമായ 2024-25 വർഷത്തെ കാസർകോട് നഗരസഭയുടെ ബജറ്റ് വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അവതരിപ്പിച്ചു. ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു.


ഏറെ ജനത്തിരക്കേറിയ കാസർകോട് നഗരത്തിലെ വാഹന പാർക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് നഗരത്തിൽ ''പാർക്കിംഗ് പ്ലാസ'' നിർമ്മിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ആധുനിക രീതിയിൽ  റസ്റ്റ് റൂം കെട്ടിടം ഒരുക്കും. കഫേ സൗകര്യം, ടോയ്ലറ്റ്, വൈഫൈ, ഗാർഡൻ, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയവ അതിൽ തയ്യാറാക്കും. കൂടാതെ നഗരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബസ് സ്റ്റോപ്പുകൾ ഒരുക്കും. കുടിവെള്ള സംവിധാനവും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സംവിധാനവും ബസ് സ്റ്റോപ്പിൽ ഒരുക്കും.


നഗരത്തിന്റെ സൗന്ദര്യ വൽക്കരണമാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. നഗരസഭയുടെ ലഭ്യമായ സ്ഥലങ്ങളിൽ നഗര സൗന്ദര്യവൽക്കരണം നടത്തും. നഗരത്തിൽ വെർട്ടികൽ ഗാർഡൻ,  ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ സ്ഥാപിക്കും. ശുചിത്വം നിറഞ്ഞ പരിസരവും ശുദ്ധവായുവും സമാധാന പൂർവമായ അന്തരീക്ഷവും ജനങ്ങൾക്ക് ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, നഗരസഭ പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് സൗകര്യപ്രദമായി പോകാനും തിരിച്ചുവരാനും സൗജന്യമായി സൈക്കിൾ സൗകര്യം ഒരുക്കുന്നതിന്   ആവശ്യമായ ഇടപെടലുകൾ  നടത്തും.


നഗരത്തിലെ ഐ.സി ഭണ്ഡാരി റോഡ്, സിറ്റി ഗോൾഡ് ജംഗ്ഷന് സമീപമുള്ള നായക്സ് റോഡിലേക്ക് പോകുന്ന റോഡ്, പഴയ പ്രസ് ക്ലബ് ജംഗ്ഷൻ മുതൽ ചന്ദ്രഗിരി പാലം വരെയുള്ള റോഡ് തുടങ്ങിയവ വീതി കൂട്ടും. കാസർകോട് നഗരസഭയെയും മധൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നെൽക്കള - പാറക്കട്ട റോഡ് നിർമ്മിക്കും.  ആധുനിക നഗരങ്ങളെ വെല്ലും വിധം ''നൈറ്റ് സിറ്റി റൂട്ട്'', ''ട്രഡീഷണൽ മാർക്കറ്റ്'' എന്നിവ സ്ഥാപിക്കുന്നതിന് പദ്ധതികൾ നടപ്പിലാക്കും. തദ്ദേശീയമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ ''ട്രഡീഷണൽ മാർക്കറ്റ്'' വഴി സാധിക്കും.


നഗരസഭ ഓഫീസ് പരിസരത്ത് ആധുനിക രീതിയിലുള്ള പുതിയ കോൺഫറൻസ് ഹാൾ കെട്ടിടം നിർമ്മിക്കും. താഴത്തെ നിലയിൽ കടമുറികൾ ഒരുക്കും. ഇതിലൂടെ തനത് വരുമാനം വർദ്ധിക്കും.  വിദ്യാഭ്യാസ ഉന്നമനത്തിന് സ്കൂളുകൾക്ക് കമ്പ്യൂട്ടറുകൾ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. വ്യവസായ സംരംഭങ്ങൾക്ക് ഊന്നൽ നൽകും.


ആരോഗ്യ മേഖലയിൽ നഗരത്തിൽ പോളി ക്ലിനിക് തുടങ്ങാനും ഗവ. ജനറൽ ആശുപത്രിയിൽ ഫിസിയോ തെറാപ്പി ക്ലിനിക് ആരംഭിക്കാനും ഗവ. ആയുർവേദ ആശുപത്രിയിൽ പേ വാർഡ് ആരംഭിക്കാനും പദ്ധതികൾ ആവിഷ്കരിക്കും. നാഷണൽ ഹെൽത്ത് മിഷൻ  ജനറൽ ആശുപത്രിയിലേക്ക് അനുവദിച്ച ഏഴരക്കോടി രൂപയുടെ കെട്ടിട നിർമ്മാണ പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കും. 


നഗരസഭ പുതിയ ബസ് സ്റ്റാൻഡിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസി മുഖേന  നടന്നുകൊണ്ടിരിക്കുകയാണ്. എത്രയും  വേഗത്തിൽ പ്രവർത്തി പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. പുതിയ ബസ് സ്റ്റാൻഡ് നവീകരണത്തോടൊപ്പം ആയത് ഭംഗിയായി നടത്തിക്കൊണ്ട് പോവുന്നതിനും അധിക വരുമാനം ലഭിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്. നഗരസഭ പരിധിയിലെ പാർക്കുകൾ സംരക്ഷിക്കുന്നതിനും വൃത്തിയായി നടത്തിക്കൊണ്ടു പോകുന്നതിനും സ്വകാര്യ ഏജൻസികളുമായി സഹകരിച്ചു കൊണ്ട് പദ്ധതി തയ്യാറാക്കും. ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.


മാലിന്യ നിർമാർജ്ജന, ശുചിത്വ മേഖലയിൽ കേളുഗുഡ്ഡെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ കാലാ കാലങ്ങളായി നിക്ഷേപിച്ച ലെഗസി മാലിന്യങ്ങൾ  നിർമ്മാർജ്ജനം ചെയ്യുന്നതിന് (നാലു കോടി രൂപ), പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സീവേജ്  ട്രീറ്റ്മെന്റ് പ്ലാന്റ് (ഒരു കോടി രൂപ), RRF നവീകരണം   (ഒരു കോടി രൂപ) തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും. കാസർകോട് നഗരസഭ മാതൃകാപരമായി നടത്തിക്കൊണ്ടുപോകുന്ന തുമ്പൂർ മൊഴി മാലിന്യ നിർമാർജ്ജന പദ്ധതി കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. കക്കൂസ് മാലിന്യം സംസ്കരിക്കുന്ന  സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റ് (100 കോടി രൂപ) പദ്ധതിക്കുള്ള ഡി.പി.ആർ തയ്യാറായിട്ടുണ്ട്. എന്നാൽ പദ്ധതി നടപ്പിലാക്കാൻ വേണ്ട സ്ഥലം ലഭ്യമാകാത്തതിനാൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ തടസ്സം നേരിടുകയാണ്. ആവശ്യമായ സ്വകാര്യ ഭൂമി വാങ്ങി പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും.


കായിക മേഖലയ്ക്ക് കരുത്ത് പകരാൻ ആധുനിക രീതിയിൽ എല്ലാ സംവിധാനങ്ങളോടും കൂടിയ ടർഫ് കോർട്ട് നിർമ്മിക്കും. നഗരസഭാ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി ഫുട്ബോൾ ടർഫ്, സിന്തറ്റിക് ട്രാക്ക് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് 10 കോടി രൂപയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് നടപടികൾ വേഗത്തിലാക്കും. സ്കൂൾ തലങ്ങളിൽ ഫുട്ബോൾ ക്ലബ്ബുകൾ തുടങ്ങാൻ നടപടികൾ ആരംഭിക്കും.


ടൂറിസത്തിന് ഏറെ അനുയോജ്യമായ കാസർകോടിന്റെ മണ്ണിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പിലാക്കും. അതിമനോഹരമായ 4.5 കിലോമീറ്ററോളം വളവുകളില്ലാത്ത നെല്ലിക്കുന്ന് കടൽതീരം ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റും. ബീച്ച് ഫെസ്റ്റ് സഘടിപ്പിക്കും. ഫോർട്ട് റോഡ് കോട്ട സംരക്ഷിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കും.  നഗരസഭാ സീ വ്യൂ പാർക്കിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.


നഗരസഭയുടെ ചിട്ടയായ മാലിന്യ നിർമാർജ്ജന ശുചിത്വ പ്രവർത്തനങ്ങൾ കൊണ്ട് നഗരസഭ പരിധിയിലെ 80 ശതമാനം ആളുകളും മാലിന്യം വലിച്ചെറിയാതെ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളിൽ ബോധവാന്മാർ ആയിട്ടുണ്ട്. ബാക്കിയുള്ള 20 ശതമാനം ആളുകളെയും ബോധവൽക്കരിച്ച് കാസർകോട് നഗരസഭയെ മാലിന്യമുക്ത നഗരസഭയാക്കാൻ ശ്രമിക്കും.   

മൃഗസംരക്ഷണം, വനിതാ വികസനം, കുടുംബശ്രീ, വിദ്യാഭ്യാസം, കായികം, ആരോഗ്യം, കലാ-സാംസ്കാരികം, ഭിന്നശേഷിക്കാരുടെ ക്ഷേമം, ചെറുകിട വ്യവസായം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ-ലൈഫ്, പട്ടികജാതി-പട്ടികവർഗ്ഗം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ആവശ്യമായ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും ബജറ്റിൽ പറയുന്നു.


സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, സിയാന ഹനീഫ്, റീത്ത ആർ, രജനി കെ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ജസ്റ്റിൻ പി.എ, നഗരസഭാ എഞ്ചിനീയർ ദിലീഷ് എൻ.ഡി, ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Post a Comment

0 Comments